കോട്ടയം: തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഞായറാഴ്ച നടത്തുന്നതിനെതിരെ ബിജെപി.
തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ചയോളം സമയം ഉണ്ടായിരുന്നിട്ടും ചടങ്ങ് നടത്താതെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട ദിവസവും പൊതു അവധി ദിവസവുമായ ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞ നടത്തണമെന്ന് പിണറായി സർക്കാർ വാശിപിടിക്കുന്നത് ആർക്കു വേണ്ടിയാണെന്ന് ബിജെപി ദേശീയ ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ സുമിത്ത് ജോർജ് ചോദിച്ചു.
കേരളത്തിലെ ക്രൈസ്തവർക്കെതിരെ തുടർച്ചയായി പിണറായി സർക്കാരിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന അവഹേളനങ്ങളുടെ ബാക്കിപത്രമായി ഇതിനെയും കാണാൻ കഴിയും.
ക്രിസ്ത്യൻ സമൂഹം വിശുദ്ധമായി ആചരിക്കുന്ന ഞായറാഴ്ച, വിശ്വാസികൾക്ക് പരിശുദ്ധ കുർബാന നിഷേധിക്കപ്പെടുന്നു എന്ന് മാത്രമല്ല സൺഡേ സ്കൂൾ അധ്യാപകരായ പലരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിനാൽ അവർക്കും അന്നേദിവസം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുന്നതിന് സാധ്യമല്ല എന്ന് അറിഞ്ഞുകൊണ്ട് തന്നെ പിണറായി സർക്കാർ ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത് പുനഃപരിശോധിക്കേണ്ടതാണ്.
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഞായറാഴ്ച അവരുടെ വിശുദ്ധ ദിനമായി ആചരിക്കുമ്പോൾ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ക്രൈസ്തവരുടെ വിശുദ്ധ ദിനത്തിൽ തന്നെ സർക്കാറിന്റെ പല പരിപാടികളും ആസൂത്രണം ചെയ്യുന്നത് ക്രിസ്ത്യാനികളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ ആണോ എന്ന സംശയം കൂടുതൽ ഉറപ്പിക്കുന്ന നീക്കം ആണ് ഇടതുപക്ഷ സർക്കാരിൽ നിന്ന് ഉണ്ടാകുന്നത്.
തുടരെത്തുടരെ ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിലും ഇടതുപക്ഷ സർക്കാരിന്റെ ഒത്താശ ഉണ്ടോയെന്ന് സംശയിക്കേണ്ട സഹചര്യമുണ്ട്. പ്രതിപക്ഷമായ കോൺഗ്രസും ഈ വിഷയത്തിൽ ഇടപെടാതെ ക്രൈസ്തവരെ അവഹേളിക്കുന്നതിന് കൂട്ടുനിൽക്കുകയാണ്.
ക്രൈസ്തവ അവഹേളനങ്ങളിൽ യുഡിഎഫ് നിശബ്ദത പാലിക്കുകയാണ്. അടിയന്തരമായി മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ട് സത്യപ്രതിജ്ഞയുടെ തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായും സുമിത്ത് ജോർജ് പറഞ്ഞു.